Movie Review: “Neerali”. By Balu Murali Krishna [BMK]
Starring: Mohanlal, Nadia Moidu, Parvathii Nair, Dileesh Pothen, Suraj Venjaramoodu, Nassar etc.
Directed by:Ajoy Varma
Produced by: Santhosh T. Kuruvilla,
Praveen Kattukaran,Mibu Jose Nettikadan
Screenplay by:Saju Thomas
Music by:Stephen Devassy
BGM:Ronnie Raphael
Cinematography:Santosh Thundiyil
Edited by:Ajoy Varma,Sajit Unnikrishnan
Banner:Moonshot Entertainments
Distributed by:Moonshot Entertainments
Release date: 13 July 2018 (India)
Running time: 123 minutes
Language: Malayalam
Review:
മൂൺഷോട്ട് എൻറ്റർറ്റേന്മെന്റിന്റെ ബാനറിൽ അജോയ് വർമ്മ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത “നീരാളി” എന്ന ചിത്രം കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. നീരാളി പിടുത്തത്തിൽ പെട്ടുപോയ കഥാനായകന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ പരീക്ഷണ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് വ്യത്യസ്തതയോ അതോ വിരസതയോ എന്നാണീ നിരൂപണം പരിശോധിക്കുന്നത്.
കഥാസാരം:
സണ്ണി ജോർജ് (മോഹൻലാൽ) ഒരു ജെമ്മോളജിസ്റ്റാണ്.സ്ത്രീകളോട് ഒരു പ്രത്യേക താല്പര്യമുള്ള വ്യക്തിയാണ് സണ്ണി എന്ന് തുടക്കത്തിലെ അദ്ദേഹത്തിന്റെ ചില സംഭാഷണങ്ങളിൽ നിന്നും, രംഗങ്ങളിൽ നിന്നും പ്രേക്ഷകന് മനസ്സിലാവുന്നു.ഒരു ദിവസം സണ്ണിയുടെ ഭാര്യ മോളികുട്ടി (നാദിയ മൊയ്‌ദു) പ്രസവ വേദന കൂടിയതു മൂലം കോഴിക്കോട്ടുള്ള ഒരു ആശുപത്രിയിലാണെന്നും സണ്ണി എത്രയും വേഗം അവിടെ എത്തിച്ചേരണമെന്നും ഫോണിലൂടെ ഭാര്യ സഹോദരൻ അറിയിക്കുന്നു.അങ്ങനെ തന്റെ ഭാര്യയെ കാണാൻ സണ്ണി താൻ ജോലി ചെയ്യുന്ന നഗരത്തിൽ നിന്നും തന്റെ കമ്പനി ഏർപ്പാട് ചെയ്തു കൊടുത്ത ഒരു പഴഞ്ചൻ ട്രക്കിൽ,കമ്പനി ഡ്രൈവറായ വീരപ്പന്റെ (സുരാജ് വെഞ്ഞാറമൂട്) കൂടെ കോഴിക്കോട്ടേക്ക് യാത്രയാവുന്നു.
ബില്ല് അടക്കാൻ മറന്നത് കൊണ്ട് സണ്ണിയുടെ ഫോണിൽ ഔട്ട്ഗോയിംഗ് കട്ട് ചെയ്തിരിക്കുന്നു…പാട്ടു പാടിയും, വർത്തമാനം പറഞ്ഞും, സ്വന്തം ദുഖങ്ങളും,പ്രശ്നങ്ങളും പരസ്പരം പറഞ്ഞും വീരപ്പനും, സണ്ണിയും ആ വണ്ടിയിൽ സഞ്ചരിക്കുന്നതിനിടയിൽ അത് സംഭവിക്കുന്നു…. വിജനമായ കാനനപാതയിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു അപകടത്തിൽ പെട്ട് നിയന്ത്രണം തെറ്റി ആഴമുള്ള ഒരു കൊക്കയുടെ മുകളിൽ ഒരു കമ്പിൽ തട്ടി നിൽക്കുന്നു..ഒന്ന് അനങ്ങിയാൽ താഴേക്ക് പതിക്കുന്ന ജീവിതത്തിന്റെയും മരണത്തിന്റെയും നേർത്ത നൂല്പാലത്തിൽ, മുറിവുകളുമായി അവർ രണ്ടുപേരും ആ വാഹനത്തിൽ അകപ്പെട്ടു ഇരിക്കുന്നു. ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന അവർ നേരിടുന്ന പ്രതിസന്ധികളും, പിന്നെ അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങളുമാണ് അജോയ് വർമ്മ തന്റെ കന്നി മലയാള ചിത്രമായ നീരാളിയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ പറയാൻ ശ്രമിക്കുന്നത്.
നിരൂപണം:
“സർവൈവൽ ത്രില്ലെർ” എന്നാണ് ഇതിന്റെ അണിയറ പ്രവർത്തകർ നീരാളിയെ വിശേഷിപ്പിക്കുന്നത്…… നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടു പോയ നായകൻ തന്റെ അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങൾ…. അപകടവും,തുടർന്നുണ്ടാകുന്ന ഭീകര സംഭവവികാസങ്ങളും കൊക്കയുടെ ഭയാനക കാഴ്ചകളും പിന്നെ ഇതിനിടയിൽ വീരപ്പന്റെയും, സണ്ണിയുടെയും, മോളികുട്ടിയുടെയും, സണ്ണിയെ പ്രാന്തമായി ആഗ്രഹിക്കുന്ന നൈന എന്ന പെൺസൂഹൃത്തിന്റേയും ജീവിതത്തിൽ ഉണ്ടായ സന്തോഷങ്ങളും, ദുഖങ്ങളും, പ്രശ്നങ്ങളും ഇടകലർത്തി കാണിച്ചു പൂർത്തിയാവുന്ന ഒരു ത്രില്ലെർ ചിത്രം. ഇതാണ് അജോയ് വർമയും അണിയറ പ്രവർത്തകരും “നീരാളി” എന്ന ചിത്രം കൊണ്ട് ലക്ഷ്യമാക്കുന്നത്. പറയുമ്പോളും, കേൾക്കുമ്പോളും സംഭവം കൊള്ളാം. നല്ല കിടു വ്യത്യസ്തത…!!
പക്ഷേ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്…? ഇവരുടെ പ്രതീക്ഷകൾക്ക് വിലങ്ങായി കടന്നു വന്നത് കഥാ ദാരിദ്ര്യവും തിരക്കഥാ ദൗർബല്യവുമാണ്…!!
ആദ്യപകുതിയിൽ കാണിക്കുന്ന വാഹനാപകടം വളരെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു… ഈ രംഗത്തിന്റെ ഗ്രാഫിക്സും നല്ല നിലവാരം പുലർത്തി… സുരാജും മോഹൻലാലും തമ്മിൽ ഇടയ്ക്കു വരുന്ന കോമ്പിനേഷൻ രംഗങ്ങളും കൊള്ളാം….കൊക്കയുടെ ഭീകര ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്നതിൽ സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ വിജയിച്ചിരിക്കുന്നു.
ചിത്രത്തിൽ ഒരു നിർണായക കഥാപാത്രമായ കൊരങ്ങന്റെ ചേഷ്ടകളും രസാവഹമായിരുന്നു….കഴിഞ്ഞു!!…ചിത്രത്തിന്റെ മേന്മയും വ്യത്യസ്തതയും ഇവിടെ കഴിയുന്നു!!. രണ്ടാംപകുതിയിൽ ചിത്രത്തിന്റെ കഥ എങ്ങോട്ടു, എങ്ങെനെ പോകണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.
ഒരു മൊബൈൽ ഫോണിൽ ഒതുങ്ങുന്ന അതിജീവന ശ്രമങ്ങളും, ഇത്തരം സിനിമകളിലെ സ്ഥിരം ക്ലിഷേയായ സർപ്പവും,പാട്ടിനു വേണ്ടി സൃഷ്ഠിക്കുന്ന പാട്ടുകളും, പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന രീതിയിൽ അവസാനിക്കുന്ന ക്ലൈമാക്സും….അങ്ങെനെ വ്യത്യസ്തതയ്ക്കു വേണ്ടി പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയ ശ്രമം അമ്പേ പാളിപോകുന്നത് നിസ്സഹായതയോടെ ,നിർവികാരതയോടെ നോക്കി നിൽക്കുവാൻ മാത്രമേ ഒരു സാധാരണ പ്രേക്ഷകന് കഴിയൂ.
അഭിനയവും സാങ്കേതിക വിഭാഗവും :
“ഒടിയൻ” എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ ശാരീരിക രൂപമാറ്റത്തിന് ശേഷം അദ്ദേഹം അഭിനയിച്ച സിനിമയാണ് നീരാളി…..ഈ പുതിയ രൂപമാറ്റവുമായി പൊരുത്തപ്പെടാൻ ഒരു സാധാരണ മലയാളി പ്രേക്ഷകന് സമയമെടുക്കും എന്നത് കൊണ്ടാവാം എപ്പോഴും മോഹൻലാൽ സ്‌ക്രീനിൽ കൊണ്ടുവരുന്ന ആ ലാൽ മാജിക് നീരാളിയിൽ പ്രകടമായില്ല. പിന്നെ ആദ്യാവസാനം കഥാപാത്രങ്ങൾ പ്രത്യേകിച്ച് ലാലും സുരാജും ഒന്ന് രണ്ടു വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതു മുഷിപ്പിനിടയാക്കി.
“നോക്കത്താദൂരത്തു കണ്ണും നാട്ട്” എന്ന സിനിമയിലെ സുന്ദരി ഗേളിയായി പ്രേക്ഷക മനസ്സിൽ ചേക്കേറിയ നടിയാണ് നാദിയ മൊയ്‌ദു …എന്നാൽ വർഷങ്ങൾക്കു ശേഷം മലയാളത്തിൽ മടങ്ങി വന്ന നദിയയ്‌ക്കു ശോഭിക്കാനായില്ല.
കാലം അവരുടെ രൂപത്തിലും,പ്രായത്തിലും, അഭിനയത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു എന്ന് പ്രേക്ഷകന് വേദനയോടെ മനസിലാക്കി തരുന്നു നീരാളിയിലെ മോളികുട്ടി. സെന്റിമെന്റ്സ് രംഗങ്ങളിൽ സുരാജ് വെഞ്ഞാറമൂട് തിളങ്ങി. അഭിനയപ്രാധാന്യമില്ലാത്ത വേഷത്തിൽ പാർവതിയും സ്‌ക്രീനിൽ വന്നു പോയി.
വില്ലന്മാരായി ദിലീഷ് പോത്തനും കൂട്ടാളികളും സിനിമയിൽ വരുന്നതിന്റെ ഉദ്ദേശ്യം സിനിമ കഴിയുമ്പോളും പ്രേക്ഷകന് വ്യക്തമല്ല.ഒരു പൂർണതയുമില്ലാതെ രണ്ടാംപകുതിയിൽ അവർ അപ്രത്യക്ഷരാവുന്നു….. അതുപോലെ താൻ ഒരു നീരാളി പിടുത്തത്തിലാണ് പെട്ടിരിക്കുന്നത് എന്ന് സണ്ണിയെ ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം മിന്നിമായുന്ന നാസറിന്റെ കഥാപാത്രവും അപ്രസക്തവും അപൂർണ്ണവുമാവുന്നു.
നീരാളിയിലെ പാട്ടുകൾ ശരിക്കും പാട്ടുകൾ ഉൾപ്പെടുത്തുവാൻ വേണ്ടി മാത്രം തിരുകി കയറ്റിയതാണ്….ചിത്രം പാട്ടുകളൊന്നും സ്വാഭാവികമായി ആവശ്യപ്പെടുന്നില്ല. സ്റ്റീഫൻ ദേവസ്സി ആണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉള്ള ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങുന്നു. എം ജി ശ്രീകുമാർ പാടിയ “തന്നാനെ തന്നാനനെ” എന്ന ഗാനം താളാത്മകമാണ്.
ഉച്ചസ്ഥായിയിൽ കർണ്ണകടോരമായി മുഴങ്ങുന്ന പശ്ചാത്തല സംഗീതവും പ്രേക്ഷകന്, അവൻ അകപ്പെട്ടിരിക്കുന്ന നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നൽകുന്നില്ല.
സാരാംശം:
ഒരു സിനിമ എന്നത് ഒരുപാടു പേരുടെ അധ്വാനത്തിന്റെ പ്രതിഫലനമാണ് …അത് പോലെ കോടികൾ മുടക്കുന്ന ഒരു വലിയ വ്യവസായവും..അപ്പോൾ നല്ല സിനിമാ ശ്രമങ്ങളെ ആത്മാർത്ഥമായി പിന്തുണയ്‌ക്കേണ്ടത് സിനിമയെ സ്നേഹിക്കുന്നവരുടെ കടമയാണ്.
പക്ഷേ അപ്പോഴും സിനിമ കാണുന്ന പ്രേക്ഷകന് ആനന്ദവും, ആസ്വാദ്യതയും വ്യത്യസ്ത നവ്യാനുഭവങ്ങളും നൽകേണ്ടത് സിനിമയുടെയും, അവ അണിയിച്ചൊരുക്കുന്നവരുടെയും കർത്തവ്യമാണ്.
ഇവിടെയാണ് “നീരാളി” ഒരു സിനിമയുടെ പരമമായ, പ്രേക്ഷകനെ ആനന്ദിപ്പിക്കുക എന്ന കർത്തവ്യം നിർവഹിക്കപ്പെടാതെ പോകുന്നത്…ഒരു പാട് സാധ്യത ഉള്ള ഒരു പ്രമേയത്തെ ബലഹീനമായ തിരക്കഥയിലൂടെയും, ഭാവനാശൂന്യമായ ആവിഷ്കാരത്തിലൂടെയും ഇല്ലാതാക്കി എന്നതാണ് സത്യം.
മലയാള സിനിമയിൽ അധികം അവതരിപ്പിച്ചിട്ടില്ലാത്ത ഒരു പ്രമേയത്തെ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ നടത്തിയ ശ്രമം വ്യത്യസ്തതയ്ക്കു പകരം പ്രേക്ഷകന് സമ്മാനിക്കുന്നത് വിരസതയാണ്.
അന്ധമായ താര ആരാധനയോ അമിത പ്രതീക്ഷകളോ ഇല്ലാതെ തീയേറ്ററിൽ കാണാൻ പോയാലും നീരാളി പ്രേക്ഷകന് നൽകുന്നത് നിരാശ തന്നെയാണ് എന്ന് ദുഖത്തോടെ പറഞ്ഞുവെച്ച് കൊണ്ട് ഈ നിരൂപണം ഇവിടെ പൂർത്തിയാക്കുന്നു.
Rating: 2.5/5
Review by: .
B.M.K
15.07.2018